കേരളത്തിലേക്ക് എത്തുന്ന സഞ്ചാരികളെ സംബന്ധിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് തൃശൂർ പുത്തൂരിലെ സുവോളജിക്കൽ പാർക്ക്. വലിപ്പം കൊണ്ട് ഏഷ്യയിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പാർക്കിന്റെ പ്രത്യേകതകൾ ഇതിനകം പുറത്തുവന്നതാണ്. സ്വാഭാവിക ആവാസവ്യവസ്ഥയിൽ വനത്തിൽ എന്നപോലെ മൃഗങ്ങളെ കാണാൻ സാധിക്കും എന്നതാണ് പാർക്കിന്റെ വലിയ പ്രത്യേകത. വനത്തിൽ പോയി മൃഗങ്ങളെ തേടാൻ ഭയമുള്ളവർക്ക് സുരക്ഷിതമായി കാഴ്ചയൊരുക്കുന്ന ഇടമാണ് ഇവിടെ ഒരുങ്ങിയിട്ടുള്ളത്. ഡബിൾ ഡക്കർ ബസ് സർവീസ് പോലെ പാർക്കിനുള്ളിൽ സഞ്ചരിക്കുന്നതിനും വലിയ സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
366 ഏക്കറിൽ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുങ്ങിയിരിക്കുന്നത്. മൃഗങ്ങൾക്ക് സ്വൈര്യവിഹാരം നടത്താൻ കഴിയുന്ന 23 ആവാസയിടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. നേരത്തെ നെയ്യാറിൽ നിന്നുള്ള വൈഗ എന്ന കടുവയെയാണ് ആദ്യം ഇവിടെ എത്തിച്ചത്. തൃശ്ശൂർ മൃഗശാലയിലെ മൃഗങ്ങളെയും ഇവിടെ കൊണ്ടുവന്നു. സന്ദർശകർക്ക് മൃഗങ്ങളെ ഓമനിക്കാൻ കഴിയുന്ന തരത്തിൽ പെറ്റ് സൂ ഉൾപ്പെടെ ഇവിടെ ഒരുക്കിയിട്ടുണ്ട്. 371 കോടിയോളം രൂപ ചിലവാക്കി നിർമ്മിച്ച പാർക്ക് ഉടൻ സന്ദർശകർക്കായി തുറന്നു കൊടുക്കും.
പാർക്ക് സന്ദർശകർക്ക് തുറന്നു കൊടുക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് വില തീരുമാനിച്ചു. മുതിർന്ന പൗരന്മാർക്ക് 100 രൂപയും സീനിയർ സിറ്റിസൺ കാറ്റഗറിയിൽ പെട്ടവർക്ക് 50 രൂപയും ആണ് ടിക്കറ്റ്. സ്കൂൾ വിദ്യാർത്ഥികൾക്ക് 30 രൂപ മാത്രം നൽകിയാൽ പാർക്കിൽ പ്രവേശിക്കാം. നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യമായി പ്രവേശിക്കുന്നതിനാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നിലവിൽ 200 ലേറെ ജീവികൾ ഇപ്പോൾ പാർക്കിൽ ഉണ്ട്. വൈകാതെ കൂടുതൽ മൃഗങ്ങളെ ഇവിടേക്ക് എത്തിക്കും എന്നാണ് അധികൃതർ നൽകുന്ന വിവരം.


