ഏറെക്കാലമായി അടഞ്ഞു കിടക്കുകയായിരുന്നു ബന്ദിപ്പൂർ കടുവാ സങ്കേതവും, നാഗർഹോളെ കടുവാ സങ്കേതവും. മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമായതിനെ തുടർന്നാണ് ഇരു കടുവാ സങ്കേതങ്ങളും അടച്ചിട്ടത്. നവംബർ ഏഴു മുതൽ അടച്ചിട്ട കടുവാ സങ്കേതം കഴിഞ്ഞദിവസം മുതലാണ് തുറന്നത്. കടുവാ സങ്കേതങ്ങൾ തുറന്നതിനു പിന്നാലെ സഫാരികളും ആരംഭിച്ചിരുന്നു. എന്നാൽ തുടക്കത്തിൽ ഓൺലൈൻ വഴിയുള്ള ബുക്കിംഗ് സാധ്യമായിരുന്നില്ല. ഇതിന് ചില പ്രശ്നങ്ങൾ സഞ്ചാരികൾ നേരിട്ടതായി വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണതോതിൽ ഓൺലൈൻ ബുക്കിംഗ് തുടങ്ങിയതായി ബന്ദിപ്പൂർ ടൈഗർ റിസർവ് അധികൃതർ വ്യക്തമാക്കിയത്
www.bandipurtr.in എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. നിങ്ങൾക്ക് വെബ്സൈറ്റിൽ സൈൻ ഇൻ ചെയ്ത ശേഷം ബുക്കിങ്ങുകൾ തുടങ്ങാം. ഇമെയിൽ അഡ്രസ്സ് നൽകി കൊണ്ടാണ് വെബ്സൈറ്റിലേക്ക് കയറേണ്ടത്. തുടർന്ന് സഫാരി ബുക്കിങ്ങിനുള്ള സൗകര്യം അതിൽ കാണാം. സഫാരി ബുക്കിംഗ് കൂടാതെ കോട്ടേജുകൾ ബുക്ക് ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണവും വെബ്സൈറ്റിൽ ഉണ്ട്
രാവിലെയും വൈകിട്ടും രണ്ട് സഫാരികളാണ് ക്രമീകരിച്ചിട്ടുള്ളത്.ബന്ദിപ്പൂർ(Bandipur) കടുവാ സങ്കേതത്തിൽ ദിവസം അഞ്ചു മണിക്കൂർ മാത്രമാണ് സഫാരി ഉണ്ടാകുക. രാവിലെയും വൈകുന്നേരവും രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സഫാരികളാണ് ഇപ്പോൾ പുനരാരംഭിച്ചത്. രാവിലത്തെ സഫാരി 6.30 മുതൽ 9 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള സഫാരി 3.30ന് തുടങ്ങി ആറുമണിവരെ നീണ്ടുനിൽക്കും. ബസിലാണോ ജീപ്പിൽ ആണോ യാത്ര ചെയ്യുക എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഉൾപ്പെടെ നൽകി നിങ്ങൾക്ക് യാത്ര വെബ്സൈറ്റിൽ ബുക്ക് ചെയ്യാവുന്നതാണ്.


