ഏറെക്കാലമായി റബ്ബർ കർഷകർ പ്രതിസന്ധിയിലായിരുന്നു. എന്നാൽ ഇതിനിടെ റബർ വിപണിയിൽ നിന്ന് കേൾക്കുന്നത് ശുഭകരമായ വാർത്തകളാണ്. റബർ വില പതുക്കെ പതുക്കെ ഉയർന്നുവരികയാണ്. ആർഎസ്എസ് ഫോർ വിഭാഗത്തിന് റബർ ബോർഡ് വില കഴിഞ്ഞ ദിവസം 216 രൂപയിലേക്ക് കുതിച്ചുയർന്നു. ബാങ്കോക്ക് വിലയിലും വലിയ വർദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ 20 രൂപ ഉയർന്ന് ബാങ്കോക്കിൽ 217 രൂപയായി റബർ വില. ഇങ്ങനെ പോയാൽ ആഭ്യന്തര വിപണിയിലെ വില ഇനിയും കൂടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരുപക്ഷേ അന്താരാഷ്ട്ര വിലയേക്കാൾ മുകളിൽ പോയേക്കാം.
റബർ ഉൽപാദനം കുറഞ്ഞതാണ് വില കൂടാൻ കാരണമായത്. ടയർ കമ്പനികൾ ഉയർന്ന വിലയിൽ റബ്ബർ വാങ്ങാൻ തുടങ്ങി. എന്നാൽ വേനൽക്കാലം ആയതുകൊണ്ട് തന്നെ റബർ മരങ്ങൾ ഇല പൊഴിഞ്ഞ അവസ്ഥയിലാണ്. ഇപ്പോൾ ടാപ്പിങ് ഇല്ല എന്നത് കർഷകർക്ക് പ്രതിസന്ധിയാണ്. അതേസമയം കഴിഞ്ഞ കുറെ വർഷങ്ങളായി വേനൽക്കാലത്ത് വില ഉയരാറുണ്ട്. ഇതു മുന്നിൽ കണ്ടുകൊണ്ട് റബർ സംഭരിച്ചു വെച്ചവർക്ക് വിലവർദ്ധനവിന്റെ പ്രയോജനം ലഭിക്കും. എന്നാൽ എത്രപേർ ഇങ്ങനെ ചെയ്യും എന്ന കാര്യത്തിൽ വ്യക്തതയില്ല. പലർക്കും ഷീറ്റ് മാസങ്ങളോളം സൂക്ഷിച്ചുവെക്കാൻ പറ്റുന്ന സംവിധാനങ്ങൾ ഇല്ല.


