മലയാള സംഗീത മേഖലയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് യുവാക്കളുടെ ആവേശമായി മാറിയ ഗായകനാണ് റാപ്പർ വേടൻ. നിരവധി വാർത്തകളിലൂടെയും വിവാദങ്ങളിലൂടെയും വേടൻ നിറഞ്ഞുനിന്നു. വേടന്റെ പ്രണയം ഉൾപ്പെടെ ഇതിനകം പുറത്തു വന്നതാണ്. ദീർഘകാലം നീണ്ട പ്രണയത്തിനൊടുവിലാണ് വേടൻ ഒടുവിൽ കല്യാണം കഴിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആണ് വേടന്റെ കല്യാണക്കാര്യം പുറം ലോകത്തെ അറിയിച്ചത്. ഈ മാസം 24ന് ആണ് വേടന്റെ കല്യാണം.
തൃശ്ശൂരിൽ നടന്ന പരിപാടിയിൽ വച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ റാപ്പർ വേടന്റെ വിവാഹക്കാര്യം പുറത്തുവിട്ടത്. തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായിരുന്നു ചടങ്ങുകൾ. സർക്കാർ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലിൽ വെച്ചാണ് ഗോവിന്ദൻ വേടന്റെ കല്യാണക്കാര്യം പറഞ്ഞത്. ഹാപ്പിനസ് ഫെസ്റ്റിവലിൽ വേടന്റെ പരിപാടി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വേടനെ പൊന്നാട അണിയിച്ച് എം വി ഗോവിന്ദൻ ആദരിച്ചു. ഇതിനെ തുടർന്ന് സംസാരിച്ചപ്പോഴാണ് എംവി ഗോവിന്ദൻ വേടൻ വിവാഹിതനാകാൻ പോവുകയാണ് എന്ന് വ്യക്തമാക്കിയത്. തൊട്ടു പിന്നാലെ വേടനും സംസാരിച്ചു. വിവാഹ കാര്യം വേടൻ സ്ഥിരീകരിച്ചു.’ മാഷ് പറഞ്ഞതുപോലെ ഇരുപത്തിനാലാം തീയതി ഞാൻ രജിസ്റ്റർ മാരേജ് ചെയ്യാൻ പോവുകയാണ്, എന്റെ കല്യാണമാണ്’ വേടൻ പറഞ്ഞു നിർത്തി.
നവമി ലതയാണ് വേടന്റെ ഭാര്യയാകാൻ ഒരുങ്ങുന്നത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലാണ്. പൊതുവേദികളിൽ വേടനൊപ്പം നവമി ലതയും സ്ഥിരമായി എത്താറുണ്ടായിരുന്നു. വേടനെ കുറിച്ചുള്ള നിരവധി വിവാദങ്ങൾക്ക് കത്തി നിൽക്കുമ്പോഴാണ് വേടന്റെ കാമുകി താനാണ് എന്ന വെളിപ്പെടുത്തലുമായി നവമി ലത രംഗത്ത് വന്നത്. തുടർന്ന് പല മാധ്യമങ്ങൾക്കും നവമി ലത(Navami Latha) അഭിമുഖം നൽകിയിരുന്നു. വേടനുമായി ഉണ്ടായ ബന്ധത്തെ കുറിച്ച് അന്ന് നവമി വിശദീകരിച്ചിരുന്നു. ഏതായാലും ഏറെ കാലത്തെ കാലത്തെ പ്രണയത്തിന് ഒടുവിൽ ആണ് വേടൻ കല്യാണം കഴിക്കാൻ ഒരുങ്ങുന്നത്. അതേസമയം ആരാധകർ ഏറെയുണ്ടെങ്കിലും രജിസ്റ്റർ മാരേജ് നടത്താനാണ് വേടന്റെ തീരുമാനം. ആർഭാടം നിറഞ്ഞ ചടങ്ങുകൾ ഉണ്ടാകില്ല എന്നതാണ് പുറത്തുവരുന്ന സൂചന. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങുകളിൽ പങ്കെടുക്കുക എന്നും വിവരമുണ്ട്. ഏതായാലും കല്യാണക്കാര്യം പരസ്യം ആയതോടെ ആരാധകരിൽ പലരും എത്താനുള്ള സാധ്യതയും ഉണ്ട്.
അടുത്തകാലത്ത് പീഡനക്കേസുകളിൽ ആടി ഉലഞ്ഞതായിരുന്നു വേടന്റെ കരിയർ.വേടൻ തന്നെ പീഡിപ്പിച്ചതായി ഒരു യുവ ഡോക്ടർ അടക്കം പരാതി നൽകിയിരുന്നു. എന്നാൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ് നിയമനടപടി നേരിടുകയായിരുന്നു വേടൻ. പോലീസിൽ നേരിട്ട് ഹാജരാകാതെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തി ആയിരുന്നു നീക്കം.ഇതിനെല്ലാം ഒടുവിലാണ് കോടതിയിൽ നിന്ന് വേടന് അനുകൂലമായി ജാമ്യം നൽകിയത്. ഇതിനിടെ പുലിനഖം ഇട്ട കേസിനും വേടനെതിരെ വനം വകുപ്പ് നടപടി സ്വീകരിച്ചത് വിവാദമായിരുന്നു. ലൈംഗിക പീഡന കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെ ആണ് വേടൻ വിവാഹിതനാകാൻ പോകുന്നത്. വേടന് എതിരെ പല വിവാദ വിഷയങ്ങളും ഉണ്ടായപ്പോൾ പിന്തുണയുമായി എത്തിയതും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു. അതിന് പിന്നാലെ എംവി ഗോവിന്ദൻ മാസ്റ്റർ വേടന്റെ കല്യാണക്കാര്യം പുറത്തുപറഞ്ഞത് ഇരുവരും തമ്മിലുള്ള അടുപ്പത്തിന്റെ സൂചന കൂടിയാണ് വ്യക്തമാക്കുന്നത്.


