രാജ്യത്തെ വിവിധ കേന്ദ്രങ്ങളെ കണക്ട് ചെയ്യുന്നതാണ് വന്ദേ ഭാരത് ട്രെയിനുകൾ. വളരെ വേഗത്തിൽ ഡെസ്റ്റിനേഷനുകളിൽ എത്താം എന്നതാണ് ട്രെയിനിന്റെ പ്രത്യേകത. ഏറ്റവും ഒടുവിൽ വന്ദേ ഭാരത് തീരുമാനിച്ച റൂട്ട് ബംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് ഉള്ളതാണ്. 13 മണിക്കൂർ കൊണ്ട് ഗോവയിലേക്ക് എത്താം എന്നതാണ് പുതിയ വന്ദേ ഭാരത് സർവീസിന്റെ പ്രത്യേകത. ഐടി നഗരത്തിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച് വളരെ വേഗത്തിൽ ഗോവയിലേക്ക് ഒരു ട്രിപ്പ് പോകാൻ ഉപകരിക്കുന്നതാണ് പുതിയ സർവീസ്. ബംഗളൂരു നഗരത്തിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പേർക്ക് ഗുണകരമാകുന്ന സർവീസിനാണ് റെയിൽവേ തുടക്കം വരുന്നത്.
ദക്ഷിണ- പശ്ചിമ റെയിൽവേ ആണ് പുതിയ സർവീസിനായി നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നത്. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് റെയിൽവേ ബോർഡിന് സമർപ്പിച്ചതായാണ് സ്ഥിരീകരിക്കാവുന്ന വിവരം. ബോർഡ് തീരുമാനം അംഗീകരിച്ചു കഴിഞ്ഞാൽ പുതിയ ട്രെയിനിന്റെ പ്രഖ്യാപനം ഔദ്യോഗികമായി ഉണ്ടാകും.
ബംഗളൂരുവിലെ യശ്വന്ത്പൂരിൽ നിന്നാണ് പുതിയ സർവീസ് ആരംഭിക്കുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഗോവയിലെ മഡ്ഗാവിലേക്കാണ് ട്രെയിൻ സർവീസ് ഉണ്ടാക്കുക. സമയക്രമം കുറയ്ക്കുന്നതിന്റെ ഭാഗമായി മംഗളൂരു ജംഗ്ഷൻ,മംഗളൂരു സെൻട്രൽ സ്റ്റേഷൻ എന്നിവ ഒഴിവാക്കി ആകും യാത്ര എന്നാണ് സൂചന. ഇതിന് പകരം സമാന്തരമായുള്ള പാടിൽ ബൈപ്പാസ് വഴിയാകും പുതിയ ട്രെയിനിന്റെ യാത്ര. ചിക്കബാനാവരയ്ക്കും ഹാസനും ഇടയിൽ ട്രെയിനിന്റെ വേഗം 110 കിലോമീറ്റർ നിന്ന് 130 കിലോമീറ്റർ ആക്കി വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ട്രെയിൻ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ട്രയൽ റണ്ണുകൾ നടത്തുമെന്നാണ് വിവരം. നിലവിൽ പുറത്തുവരുന്ന സൂചനകൾ അനുസരിച്ച് രാവിലെ 6.05 ന് പുറപ്പെട്ട് വൈകുന്നേരം7.15 ന് മദ്കാവിൽ എത്തും. തിരിച്ചുള്ള യാത്ര പുലർച്ചെ 5:30ന് തുടങ്ങി വൈകുന്നേരം 6.40 ന് എത്തുന്ന നിലയിൽ ക്രമീകരിക്കാനാണ് ആലോചന.


