കേരള സ്റ്റോറി രണ്ടാം ഭാഗം ഇതിനകം വിവാദമായതാണ്. സിനിമയുടെ ട്രെയിലർ ഉൾപ്പെടെ പുറത്തുവന്നതോടെ ആണ് ചർച്ചകൾ തുടങ്ങിയത്. സിനിമയിൽ കഥാപാത്രത്തെ കൊണ്ട് നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അടക്കം വിവാദമായിരുന്നു. ഇതിനെതിരെ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ബീഫ് വിളമ്പിയുള്ള പ്രതിഷേധവും നടന്നു. സിനിമ കോടതി ഇടപെട്ട് നിരോധിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി.
ഹർജി വന്ന പശ്ചാത്തലത്തിൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിക്കാതിരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. ഹർജിയുടെ പശ്ചാത്തലത്തിൽ നാളെ ഹൈക്കോടതി സിനിമ നേരിട്ട് കാണും. കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് സിനിമ കണ്ട് വിലയിരുത്തുക. ഇതിനുശേഷമായിരിക്കും കേസിൽ അന്തിമമായ വിധി ഉണ്ടാകുക.
കേരളത്തിന്റെ പേരിൽ ഇറങ്ങുന്ന സിനിമ നാടിനെ അപമാനിക്കാൻ വേണ്ടിയാണ് എന്നതാണ് പ്രധാന ആരോപണം. തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണം ഉയർന്നിരുന്നു. ലൗ ജിഹാദ് ഉൾപ്പെടെയുള്ളത് നടന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി നിർമ്മാതാക്കൾ ഇരകളും ആയി വാർത്ത സമ്മേളനം നടത്തിയിരുന്നു. എന്നാൽ പങ്കെടുത്ത ആരും കേരളത്തിൽനിന്ന് ഉള്ളവർ ആയിരുന്നില്ല. ഇതോടെയാണ് കേരളത്തിന്റെ പേരിൽ നടക്കുന്ന അപവാദ പ്രചാരണമാണ് സിനിമ എന്ന ആരോപണം ശക്തമായത്.


