തിയേറ്ററുകളിൽ വിജയം നേടിയ ധുരന്ധർ ഒടിടി വഴി ജനങ്ങളിലേക്ക് എത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത് വന്നത്.ധുരന്ധർ ഇക്കാലത്ത് ഇറങ്ങിയ ധീരമായ സിനിമയാണെന്ന് അദ്ദേഹം പറഞ്ഞു. സിനിമ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയത്തോട് തനിക്ക് എതിർപ്പുണ്ട്. എന്നാൽ ഇതൊരു പ്രോപ്പഗാൻഡ ആണെന്ന നിലപാട് തനിക്ക് ഇല്ല എന്നും അദ്ദേഹം തുറന്നടിച്ചു.
ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ ആണ് അനുരാഗ് കശ്യപ് സിനിമയെ പുകഴ്ത്തി രംഗത്ത് വന്നത്. ‘ഭയമില്ലാത്ത സിനിമ നിർമ്മാണം’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഇപ്പോൾ രാഷ്ട്രീയ സിനിമകൾ ഇറങ്ങുന്നില്ല എന്നും അദ്ദേഹം വിമർശിച്ചു. മുൻകാലങ്ങളിൽ നിർമ്മിച്ചതിന് സമാനമായി ഇപ്പോൾ സിനിമകൾ എടുക്കാൻ കഴിയില്ല.
സിനിമയ്ക്ക് പരിപൂർണ്ണ പിന്തുണയുമായി എത്തിയ അനുരാഗ് കശ്യപ് സിനിമയിലെ മൂന്ന് രംഗങ്ങൾ ഒഴിവാക്കാൻ ആകുമായിരുന്നു എന്ന് അഭിപ്രായപ്പെട്ടു. ഇതൊരു പുതിയ ഇന്ത്യയാണെന്ന ഡയലോഗ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ വിമർശനം. ഇത്തരം സീനുകൾ ഇല്ലെങ്കിലും സിനിമ പ്രേക്ഷകരിൽ ഉണ്ടാക്കുന്ന സ്വാധീനത്തിന് കുറവ് വരില്ലായിരുന്നു. തനിക്കും ഏറെ പ്രിയപ്പെട്ട സിനിമയായി ഇത് മാറിക്കഴിഞ്ഞു. ഈ സിനിമയെ പ്രോപ്പഗാൻഡ എന്ന് വിളിക്കുന്നവർക്കാണ് യഥാർത്ഥ പ്രോപ്പഗാൻഡ എന്നും അദ്ദേഹം വിമർശിച്ചു.


