കേരളത്തിലെ റെയിൽവേ യാത്രക്കാർക്ക് സന്തോഷം പകരുന്ന ഒരു വാർത്തയാണ് റെയിൽവേ മന്ത്രാലയം പുറത്തുവിട്ടത്. വന്ദേ ഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കി. എട്ടു കോച്ചിൽ നിന്ന് 16 കോച്ചുകളായി ആണ് വന്ദേ ഭാരത് ട്രെയിനിന്റെ പുതിയ കുതിപ്പ്. എറണാകുളം ബാംഗ്ലൂർ റൂട്ടിലോടുന്ന വന്ദേ ഭാരത് ട്രെയിനിലാണ് പുതിയ മാറ്റം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയാണ് സാമൂഹിക മാധ്യമത്തിലൂടെ സന്തോഷവാർത്ത പുറത്തുവിട്ടത്. ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിൻ തുടങ്ങിയത് മുതൽ ഉള്ള ആവശ്യമായിരുന്നു സീറ്റുകളുടെ എണ്ണം കൂട്ടണം എന്നുള്ളത്. എട്ടു കോച്ചുകൾ എന്നത് 16 കോച്ചുകൾ ആക്കും എന്ന സൂചനകളും ഇടയ്ക്ക് പുറത്തുവന്നിരുന്നു. ഏതായാലും കുറച്ചു കാലമായുള്ള കാത്തിരിപ്പിനാണ് ഇതോടെ വിരാമം ആകുന്നത്. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17 മുതലാണ് ബാംഗ്ലൂർ എറണാകുളം വന്ദേ ഭാരത് ട്രെയിനിൽ കോച്ചുകളുടെ എണ്ണം ഇരട്ടി ആകുന്നത്. നിലവിൽ 530 സീറ്റുകൾ മാത്രമാണ് ബാംഗ്ലൂർ വന്ദേ ഭാരത് ട്രെയിനിൽ ഉള്ളത്. ഇത് 1128 സീറ്റുകൾ ആയി വർദ്ധിക്കും. അതായത് 598 അധിക സീറ്റുകളാണ് ഇനി ഈ വന്ദേ ഭാരത് ട്രെയിനിൽ ഉണ്ടാക്കുക. അതായത് നിലവിലുള്ള സീറ്റുകളുടെ എണ്ണത്തെക്കാൾ ഇരട്ടിയിൽ അധികം സീറ്റുകളാണ് പുതിയ കോച്ചുകൾ കൂടി വരുമ്പോൾ ഉണ്ടാകുന്നത്. യാത്രക്കാരെ സംബന്ധിച്ച് ഉണ്ടാകുന്ന ആശ്വാസം ചെറുതല്ല എന്നർത്ഥം. ബാംഗ്ലൂർ റൂട്ടിലെ തിരക്ക് പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെ ഇതിനായി നിവേദനങ്ങൾ നൽകിയിരുന്നു. ഈ റൂട്ടിൽ റെയിൽവേ നടത്തിയ പ്രത്യേക പഠനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് തിരക്ക് മനസ്സിലാക്കി കോച്ചുകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്. കോച്ചുകളുടെ എണ്ണം കൂട്ടിയത് കേരളത്തിന്റെ റെയിൽവേ വികസനത്തിന് ഉൾപ്പടെ വലിയ നേട്ടം ആണെന്ന് സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. കേരളത്തിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ റെയിൽവേയുടെ ഏറ്റവും മികച്ച ലാഭകരമായ സർവീസുകൾ കൂടിയാണ്. ഇതുകൂടി പരിഗണിച്ചു കൂടുതൽ സർവീസുകൾ കേരളത്തിൽ നിന്ന് ആരംഭിക്കണം എന്ന ആവശ്യം ശക്തമാണ്. ചെന്നൈ റൂട്ടിലേക്ക് ഉൾപ്പെടെ വന്ദേ ഭാരത് വേണം എന്നതാണ് ആവശ്യം. വന്ദേ ഭാരതിന്റെ സ്ലീപ്പർ ട്രെയിനുകളും കേരളം അധികമായി ആവശ്യപ്പെടുന്നുണ്ട്.
വന്ദേ ഭാരത് ട്രെയിനിന് ഇനി ഇരട്ടി കോച്ചുകൾ


